തുർക്കിയോട് എല്ലാ അർത്ഥത്തിലും നീതി പുലർത്തിയ മഹാ മനീഷിയായിരുന്നു സഈദ് നൂർസി. ഖിലാഫത്തിന്റെ അന്തിമമായിരിക്കും ലോകത്തിലെ ആഗോള മുസ്ലിം സമൂഹത്തിനിടയിൽ തുർക്കിയുടെ അധികാര വീഴ്ചയെന്ന് കാലങ്ങൾക്കു മുൻപേ അദ്ദേഹം കണക്ക് കൂട്ടിയിരുന്നു. പാശ്ചാത്യ വൽകരണത്തെയും ഇസ്ലാമിക കാഴ്ചപ്പാടുകൾ പഴഞ്ചനാണെന്ന് ഉറച്ചു വിശ്വസിച്ച കമാലിയൻ തീരുമാനങ്ങളെയും എതിർത്തതിനെ തുടർന്ന് അദ്ദേഹത്തെ നീണ്ട കാലം ജയിലിലടച്ചു. ഇസ്ലാമിക നിയമങ്ങളുടെ പ്രയോഗവൽക്കരണത്തിന് അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. അതിന്റെ പൂർണ്ണാർത്ഥത്തിലുള്ള വിജയമായിരുന്നു രിസാലെനൂർ. തുർക്കി ഭാവിയിൽ അഭിമുഖീകരിക്കാൻ പോകുന്ന ആഗോള പ്രതിസന്ധിയും ലോക രാഷ്ട്രീയം തങ്ങളുടെ ദേശീയതയെയും മതകീയ അച്ചടക്കത്തെയും ചോദ്യം ചെയ്യുന്നതിന്റെ കാര്യക്കാരണത്തെയും വരച്ചുകാട്ടി തുർക്കി ജനതയിലേക്ക് ഇസ്ലാമിക ഊർജത്തെ സന്നിവേശിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇസ്ലാമിക ദേശീയതയെ ഉൾകൊണ്ടായിരുന്നു 1877 മുതൽ 1960 വരെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നൂർ മൂവ്മെന്റ് പ്രവർത്തിച്ചത്. പോസിറ്റീവിസത്തെയും ഭൗതികവാദത്തെയും യുക്തിവാദത്തെയും എതിർക്കുന്ന, ഇസ്ലാമിക ഭരണ രീതിയും ഇസ്ലാമിക സ്വഭാവ രീതിയുമാണ് സ്വീകാര്യയോഗ്യമായതെന്നായിരുന്നു നൂർ മൂവ്മെന്റിന്റെ ആദർശം. മുപ്പത് ഭാഷകളിലായി രിസാല നൂരിന്റെ പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദി, ഗുജറാത്തി, തമിഴ് ഭാഷകളിലായിട്ട് തന്നെ ഇന്ത്യൻ വിവർത്തനങ്ങളും കാണാം.
സഈദ്നൂർസി
1877-ൽ തുർക്കിയുടെ കിഴക്കൻ അനത്തോളിയയിൽ നൂർസ് എന്ന ഗ്രാമത്തിൽ മുല്ല മിർസയുടെയും മാതാവ് നൂരിയ്യയുടെയും പുത്രനായി സഇൗദ് നൂർസി ജനിച്ചു.
പതിനാറാം വയസ്സിൽ തന്നെ അദ്ദേഹം പണ്ഡിതരുമായി സഹവസമാരംഭിക്കുകയും അറിവ് നേടുകയും ചെയ്തു. തന്റെ സാമൂഹിക പ്രതിബദ്ധതയും വിദ്യാവൈഭവവും കൊണ്ട് ജനങ്ങൾ അദ്ദേഹത്തെ ബദീഉസ്സമാൻ എന്ന് പേരിട്ടുവിളിച്ചു. മതവും ഭൗതികതയും ഒന്നിച്ച് പഠിക്കണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. രിസാലെ നൂറിന്റെ ആഖ്യാന ശൈലിയിൽ നിന്നും അത് കൂടുതൽ വ്യക്തമാകും. ഇത്തരം സമന്വയ സന്ദേശങ്ങളെ ഉൾകൊണ്ടാണ് കൈറോയിലെ അൽ അസ്ഹർ മാതൃകയിൽ ഇസ്താംബൂളിൽ മദ്രസത്തുസ്സഹ്റാഅ് യൂണിവേഴ്സിറ്റി സ്ഥാപിച്ചത്. 1913-ൽ ആയിരുന്നു ഇതിന്റെ ശിലാസ്ഥാപനം. അന്നത്തെ ഖലീഫ അബ്ദുൽ ഹമീദ് നിർമ്മാണ പ്രവർത്തനത്തിനു മുൻകൈയെടുത്തു. പക്ഷേ, പിന്നീട് വന്ന തുർക്കിയുടെ ലോക അധികാര അവകാശത്തെ മുറിവേൽപ്പിക്കും വിധം ഒന്നാം ലോക മഹാ യുദ്ധം ഇതിന്റെ തുടർ പ്രവർത്തനങ്ങൾക്ക് മങ്ങലേൽപ്പിച്ചു.
ഇസ്ലാമിക ലോകത്തിന്റെ വിശ്വ പ്രസിദ്ധമായ ശൈഖുൽ ഇസ്ലാം പദവി, ഇസ്ലാമിക വസ്ത്രം, തുർക്കി തൊപ്പി, നാഖ്ശബന്ദി സൂഫി സരണി എല്ലാം കമാലിയൻ കരിനിയമത്തിലൂടെ നിരോധിക്കപ്പെട്ടു. പെരുന്നാൾ, ഹജ്ജ് എന്നീ മുസ്ലിം ആചാര ആഘോഷങ്ങൾക്ക് വിങ്ങലക്കേർപ്പെടുത്തി. സുൽത്താൻ അൽ ഫാത്തിഹ് തന്റെ ദീർഘകാല പ്രവർത്തനത്തിനൊടുവിൽ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി ബൈസാനൈ്റൻ ചർച്ച് മുസ്ലിം ദേവാലയമായി പ്രഖ്യാപിച്ചിരുന്നു. ബഹുഭാര്യത്വം നിരോധിക്കപ്പെട്ടു. ഖുതുബ, വാങ്ക് എന്നിവ തുർക്കി ഭാഷയിൽ അവതരിപ്പിക്കാൻ നിർബന്ധ കൽപന പുറപ്പെടുവിച്ചു. തുർക്കിയിലെ അറബി ലിപ്യന്തരണം പാടെ ഒഴിവാക്കപ്പെട്ടു. തനിക്കെതിരെ തിരിഞ്ഞവരെ നാടുകടത്തി.
ഇത്തരം അനീതിയെ ചോദ്യം ചെയ്യാൻ മടിക്കാത്ത നൂർസിയെയും മുസ്തഫ കമാൽ പട്ടാളം അനത്തോളിയയിലെ ജയിലിലടച്ചു. ഈ ജയിൽവാസ ചരിത്രത്തിലൂടെയാണ് നൂർസി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. അവിടെ ജയിൽ പുള്ളികൾക്ക് മത പ്രചാരണം നടത്തിയതിന്റെ പേരിൽ സ്പാർട്ട് പ്രവിശ്യയിലെ വലിയ പർവ്വതനിരയിൽ ബാർള തടവറയിലേക്ക് അദ്ദേഹത്തെ മാറ്റി. അവിടെ നിന്നായിരുന്നു രിസാല നൂർ എന്ന ലോകം കണ്ട ബൃഹത് ഗ്രന്ഥം പിറവിയെടുത്തത്. തന്റെ ശിഷ്യർ രഹസ്യമായി ഭക്ഷണ ബാഗിൽ കടലാസുകൾ ഉള്ളിലേക്ക് കടത്തി ഗ്രന്ഥമെഴുതി തീപ്പെട്ടി കൂടിൽ പുറത്തേക്ക് എത്തിച്ചായിരുന്നു 6000 പേജുകളുള്ള രചന പൂർത്തീകരിച്ചത്.
ഒരു വിപ്ലവ നേതാവിനപ്പുറം നൂർസി നിഷ്കളങ്കനായ ഒരു ആത്മീയ നേതാവു കൂടിയായിരുന്നു. നഖ്ശബന്ദി സൂഫിസരണിയായിരുന്നു അദ്ദേഹം പിന്തുടർന്നിരുന്നത്. തുർക്കിയിൽ ഈ സരണി വ്യാപകമായിരുന്നു. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ), ഇബ്നു അറബി(റ), ജലാലുദ്ദീൻ റൂമി(റ), അബൂ ഹാമിദ് ഗസ്സാലി(റ) എന്നീ മഹത് പണ്ഡിതരായിരുന്നു ശൈഖ് നൂർസിയെ സ്വാധീനിച്ച പ്രമുഖർ. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങൾ 'നൂർജലൂക്' എന്ന നാമത്തിൽ അറിയപ്പെട്ടു. രിസാലെ നൂറിന്റെ വിജയത്തിനും ഇവരായിരുന്നു പ്രധാന പങ്കാളികൾ. ശൈഖ് മൗലാനാ ഖാലിദിയുടെയും ഇന്ത്യൻ പണ്ഡിതനായ അഹ്മദ് സർഹിന്ദിയുടെയും ആശയങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ചതായി കാണാം.
1911 ശൈഖ് നൂർസി ഡമസ്കസ് പള്ളിയിൽ മുസ്ലിം ലോകം നേരിടുന്ന വെല്ലുവിളികൾ എന്ന ശീർഷകത്തിൽ അതിബഹുലമായ പ്രഭാഷണം നിർവഹിച്ചു. വളരെ ഹൃദയഹാരിയായി ഇത് ആഗോള തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റി.
നൂർസിയുടെ ജീവിതം രണ്ടു ഘട്ടമായി വേർത്തിരിയുന്നുണ്ട്. പുരാതന സഈദും ആധുനിക സഈദും. ജനനം മുതൽ ഒന്നാം ലോക മഹാ യുദ്ധം കാലം വരെയാണ് പുരാതന കാലമായി ഗണിക്കപ്പെടുന്നത് (1877-1918). 1926 മുതൽ 1947 വരെയുള്ള കാലം ആധുനിക സഈദും .
രിസാല നൂറിന്റെ രീതിശാസ്ത്രം
ഇസ്ലാമിക മൂല്യങ്ങളുടെ വീണ്ടെടുപ്പാണ് രിസാലെ നൂറിന്റെ അകക്കാമ്പ് .
ദൈവാസ്തിത്വം, ദൈവ നാമങ്ങൾ, പ്രപഞ്ച ദൃഷ്ടാന്തങ്ങൾ, സ്രഷ്ടാവിനോടുള്ള മാനുഷിക കടമകൾ എന്നീ വിഷയങ്ങൾ യുക്തിപൂർവ്വം രിസാല പ്രതിപാധിക്കുന്നു. ഖുർആനിക വചനങ്ങൾക്ക് കാലോചിതമായി അദ്ദേഹം നൽകിയ വിശദീകരണങ്ങൾ ഏറെ ശ്രദ്ദേയമാണ്.
പതിനാലോളം വാള്യങ്ങളിലായിട്ടാണ് രിസാലെ നൂർ പ്രസിദ്ധീകരിച്ചിട്ടുള്ളത്. "വാക്കുകൾ " എന്നാണ് ആദ്യ ഭാഗത്തെ അദ്ദേഹം വിളിക്കുന്നത്. രണ്ടാമത്തെ വാള്യം അറിയപ്പെടുന്നത് "കത്തുകൾ" എന്ന പേരിലാണ്. അതിൽ തന്നെ വിവിധ ഭാഗങ്ങളായി രചന തരം തിരിക്കുന്നു. ശിഷ്യരുടെ ചോദ്യത്തിനുള്ള മറുപടി, ഇഹലോകസ്നേഹം എങ്ങനെയാണ് യാഥാർത്ഥ സ്നേഹമാക്കി പരിവർത്തിക്കുക, സൂഫീ ജീവിതത്തിനിടയിൽ എങ്ങനെയാണ് ദേശീയത കൂടി സ്വാംശീകരിച്ച് മുന്നോട്ടു പോവുക തുടങ്ങിയ കാര്യങ്ങൾ കാലികമായി അദ്ദേഹം വിശദീകരിക്കുന്നുണ്ട്. പത്തൊമ്പതാമത്തെ ഭാഗത്തിൽനബി (സ) തങ്ങളുടെ മുഅ്ജിസത്ത് മാത്രം അടിസ്ഥാനമാക്കി നിരവധി ചിന്തകളെ പരാമർശിക്കുന്നുണ്ട്.
അവസാന നാളുകളിൽ ആത്മീയമായി അദ്ദേഹം കൂടുതൽ വളർന്നിരുന്നു. സദാ സമയവും ഇലാഹി ചിന്തയിൽ മുഴുകിയിരുന്നു. 1960 മാർച്ച് 23-ലാണ് നൂർസി നിര്യാതനാകുന്നത്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ശവ സംസ്കാരം ചെയ്യുന്ന വിഷയത്തിലും ഒരുപാട് നിഗൂഢത നിറഞ്ഞു നിൽക്കുന്നു. ഉർഫ എന്ന സ്ഥലത്താണ് അദ്ദേഹത്തെ മറവുചെയ്തത്. നൂർസി നൽകിയ ഫല പ്രദമായ സംഭാവനകൾക്ക് കടപ്പാടെന്നവണ്ണം ജനങ്ങൾ ഉർഫയെ ഇസ്ലാമിക ലോക കേന്ദ്രമാക്കും എന്ന് ഭയന്ന് മറ്റൊരു സ്ഥലത്തേക്ക് തുർക്കി ഭരണ പക്ഷം മാറ്റി സംസ്കരിച്ചു. ആ സ്ഥലം തന്റെ ശിഷ്യരിൽ രണ്ടു പേർക്കേയറിയൂ. പരസ്യപ്പെടുത്തിയാൽ അപകടം സംഭവിക്കുമെന്ന് ഭീഷണിപ്പെടുത്തിരിക്കുകയാണ്. 2007 ഒക്ടോബറിൽ അന്നത്തെ ഗവർമെന്റ് റിപ്പബ്ലിക് സൈനികർക്ക് ഖബർ പുനർസ്ഥാപിക്കാൻ പദ്ധതിയുണ്ടങ്കിലും നൂർസിയുടെ ഭൗതിക ശരീരം ലഭിക്കാത്തതിനാൽ പാതിവഴിയിൽ നിർത്തിവെക്കുകയാണുണ്ടായത്.
റിദാൻ ഒഴുകൂർ

COMMENTS